
അപരിചിതനെ സ്വാഗതം ചെയ്യുക
തന്റെ അമ്മയ്ക്കും സഹോദരിക്കുമൊപ്പം പീഡനത്തിൽ നിന്ന് അഭയാർത്ഥി ക്യാമ്പിലൂടെ അമേരിക്കയിലെ സുരക്ഷിതത്വത്തിലേക്കുള്ള തന്റെ ഭയാനകമായ യാത്ര, എവെരിതിങ് സാഡ് ഈസ് അൺട്രൂ എന്ന പുസ്തകത്തിൽ ഡാനിയൽ നയേരി വിവരിക്കുന്നു. ഒരു വൃദ്ധ ദമ്പതികൾ അവരെ സ്പോൺസർ ചെയ്യാൻ സമ്മതിച്ചു, അവർക്ക് അവരെ അറിയില്ലെങ്കിലും. വർഷങ്ങൾ കഴിഞ്ഞിട്ടും ഡാനിയേലിന് അത് മറക്കാൻ കഴിഞ്ഞില്ല. അദ്ദേഹം എഴുതുന്നു, “നിങ്ങൾക്ക് അത് വിശ്വസിക്കാനാകുമോ? പൂർണ്ണമായും അന്ധരായ അവർ അത് ചെയ്തു. അവർ ഒരിക്കലും ഞങ്ങളെ കണ്ടുമുട്ടിയിട്ടില്ല. ഞങ്ങൾ വില്ലന്മാരാണെന്ന് തെളിഞ്ഞാൽ അവർ അതിന് പിഴ നൽകേണ്ടി വരും. അത് എനിക്ക് ചിന്തിക്കാൻ കഴിയാത്തത്ര ധീരവും ദയയുള്ളതും സാഹസികവുമാണ്.“
എങ്കിലും മറ്റുള്ളവരോട് ആ തലത്തിലുള്ള കരുതൽ നമുക്കുണ്ടാകണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അന്യരോടു ദയ കാണിക്കണമെന്ന് അവൻ യിസ്രായേലിനോട് പറഞ്ഞു. “അവനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ” (ലേവ്യപുസ്തകം 19:34). “അക്കാലത്തു നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും ... വാഗ്ദത്തത്തിന്റെ നിയമങ്ങൾക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു” എന്ന് വിജാതീയരായ വിശ്വാസികളെ അദ്ദേഹം ഓർമ്മിപ്പിക്കുന്നു (എഫെസ്യർ 2:12). അതിനാൽ, യെഹൂദരും വിജാതീയരും ആയ, മുമ്പ് പരദേശികളായിരുന്ന, നമ്മോടെല്ലാം “അപരിചിതരോട് ആതിഥ്യം കാണിക്കാൻ” അവൻ കൽപ്പിക്കുന്നു (എബ്രായർ 13:2).
സ്വന്ത കുടുംബത്തോടൊപ്പം വളർന്ന ഡാനിയൽ ഇപ്പോൾ ജിമ്മിനെയും, ജീൻ ഡോസണെയും പ്രശംസിക്കുന്നു, “അത്രയും നല്ല ക്രിസ്ത്യാനികളായിരുന്ന അവർ ഒരു അഭയാർത്ഥി കുടുംബത്തെ അവർക്ക് ഒരു വീട് കണ്ടെത്തുന്നതുവരെ തങ്ങളോടൊപ്പം താമസിക്കാൻ അനുവദിച്ചു.”
ദൈവം അന്യനെ സ്വാഗതം ചെയ്യുകയും, നമ്മളും അവരെ സ്വാഗതം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

അവകാശമല്ല, പദവിയാണ്
സൺഡേസ്കൂളിൽ പങ്കെടുത്തതിനു ശേഷം വീട്ടിലേക്കു മടങ്ങാനായി ഞാൻ ഒരു ബസിൽ കയറി. ബസിന്റെ പുറകിൽ ഇരുന്നിരുന്ന വ്യക്തിയെ ഞാൻ തിരിച്ചറിഞ്ഞു. അദ്ദേഹം ദക്ഷിണേന്ത്യയിലെ ഒരു പ്രമുഖ കോളേജിന്റെ പുതിയ ഡയറക്ടറാണ്. പൊതുവേ കോളേജ്, സ്കൂൾ വിദ്യാർത്ഥികൾ യാത്രചെയ്യുന്ന ഒരു സാധാരണ ബസിൽ അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. അദ്ദേഹത്തിന്റെ പദവിയിലുള്ള മിക്കവർക്കും ഒരു കാറും ഡ്രൈവറും ഉണ്ടായിരിക്കും. അതിനാൽ, ഞാൻ അദ്ദേഹത്തോട് അതേപ്പറ്റി ചോദിച്ചു: “താങ്കൾ എന്താണു കാറിൽ യാത്ര ചെയ്യാതെ ബസ്സിൽ യാത്ര ചെയ്യുന്നത്?” “ഞാനെന്നും ബസ്സിലാണു യാത്ര ചെയ്യുന്നത്” അദ്ദേഹം മറുപടി പറഞ്ഞു. അദ്ദേഹത്തിന്റെ പുതിയ സ്ഥാനം അദ്ദേഹത്തിന്റെ സാധാരണ പ്രവൃത്തികളിൽ മാറ്റം വരുത്തിയില്ല. തനിക്ക് അർഹതയുണ്ടെന്ന തോന്നലുളവാക്കാൻ തന്റെ പദവിയെ അദ്ദേഹം അനുവദിച്ചില്ല.
ഫിലിപ്പിയ സഭയ്ക്ക് എഴുതിയ ലേഖനത്തിൽ, പൗലൊസ് വിശ്വാസികളോടു താഴ്മയുള്ളവരാകാൻ ആവശ്യപ്പെടുന്നു (വാ. 3). “ശാഠ്യത്താലോ ദുരഭിമാനത്താലോ” (വാ. 3) യാതൊന്നും ചെയ്യരുതെന്ന് അവൻ അവരോടു പറയുന്നു. പകരം, “ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ” (വാ. 5)പരസ്പരമുള്ള അവരുടെ ബന്ധങ്ങളിൽ ഉണ്ടായിരിക്കണം. ആത്യന്തിക പദവി യേശുവിന്റെ പക്കലാണുള്ളത്. അവൻ “ദൈവരൂപത്തിൽ” ഇരുന്നവനായിരുന്നുവെങ്കിലും “ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം” എന്നു വിചാരിച്ചില്ല (വാ. 6). ന്യായമായി തന്റേതായിരുന്നതു മാറ്റിവച്ചുകൊണ്ട് നമുക്കു ഗുണകരമായത് അവൻ ചെയ്തു. അവൻ “ദാസരൂപം” സ്വീകരിച്ചുകൊണ്ട്, മരണത്തോളം പോലും താഴ്മയുള്ളവനും ദൈവത്തോട് അനുസരണയുള്ളവനുമായി നിലകൊണ്ടു (വാ. 7-8). നമ്മുടെ ജോലി, വിദ്യാഭ്യാസം, പ്രായം, സമൂഹത്തിലെ പദവി എന്നിവ മൂലം ചില പ്രത്യേക രീതിയിൽ മറ്റുള്ളവർ നമ്മോടു പെരുമാറാൻ നാം അർഹരാണെന്നു തോന്നുമ്പോൾ, നമ്മുടെ പദവികളും അവകാശബോധവും എപ്രകാരം മാറ്റിവയ്ക്കാമെന്നു യേശു കാണിച്ചുതന്നുവെന്നു നമുക്ക് ഓർക്കാം. അപ്രകാരം ചെയ്യുന്നതു ബുദ്ധിമുട്ടാണെങ്കിൽ പോലും നമ്മുടേതു സ്വന്തം നേട്ടത്തിനായി ഉപയോഗിക്കരുത്. മറിച്ച്, ദൈവത്തോട് അനുസരണമുള്ളവരായിരുന്നുകൊണ്ടു സഹജീവികളോടു താഴ്മയുള്ളവരായിരിക്കുക എന്ന ചിന്താഗതിയാണു നാം സ്വീകരിക്കേണ്ടത്.

ദൈവത്തിന്റെ തുറന്ന വാതിലുകൾ
ഒരു വലിയ നഗരത്തിനടുത്തുള്ള എന്റെ പുതിയ സ്കൂളിൽ, ഗൈഡൻസ് കൗൺസിലർ എന്നെ ഒന്ന് നോക്കിയിട്ട്, ഏറ്റവും കുറഞ്ഞ മാർക്ക് കിട്ടുന്ന ഇംഗ്ലീഷ് കോമ്പോസിഷൻ ക്ലാസിൽ എന്നെ ഉൾപ്പെടുത്തി. ഞാൻ എന്റെ പഴയ സ്കൂളിൽ നിന്ന് മികച്ച ഗ്രേഡുകളും എന്റെ രചനകൾക്ക് പ്രിൻസിപ്പൽ അവാർഡും നേടിയിരുന്നു. എന്നിരുന്നാലും, എനിക്ക് യോഗ്യതയില്ലെന്ന് കൗൺസിലർ തീരുമാനിച്ചപ്പോൾ എന്റെ പുതിയ സ്കൂളിലെ “മികച്ച” എഴുത്ത് ക്ലാസിൽ എനിക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു.
പുരാതന ഫിലദെൽഫ്യയിലെ സഭയ്ക്ക് അത്തരം ഏകപക്ഷീയമായ തിരിച്ചടികൾ മനസ്സിലാകുമായിരുന്നു. ആ ചെറിയ എളിയ സഭ സ്ഥിതിചെയ്യുന്ന നഗരം സമീപകാലത്ത് ഉണ്ടായ ഭൂകമ്പങ്ങൾ മൂലം വലിയ നാശനഷ്ടങ്ങൾ നേരിട്ടിരുന്നു. കൂടാതെ, അവർ പൈശാചിക പോരാട്ടങ്ങൾ അഭിമുഖീകരിച്ചു (വെളിപ്പാട് 3:9). ഉയിർത്തെഴുന്നേറ്റ യേശു സൂചിപ്പിച്ചതുപോലെ, അത്തരം അവഗണിക്കപ്പെട്ട സഭയ്ക്ക് “അല്പമേ ശക്തിയുള്ളു എങ്കിലും നീ എന്റെ വചനം കാത്തു, എന്റെ നാമം നിഷേധിച്ചിട്ടില്ല” (വാ. 8). അതുകൊണ്ട്, ദൈവം അവരുടെ മുമ്പിൽ “ആർക്കും അടയ്ക്കാൻ കഴിയാത്ത ഒരു വാതിൽ” തുറന്നുവെച്ചു (വാ. 8). തീർച്ചയായും അവൻ, “ആരും അടെക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടെക്കുകയും” ചെയ്യുന്നവനാണ് (വാ. 7).
നമ്മുടെ ശുശ്രൂഷകളിലും അത് സത്യമാണ്. ചില വാതിലുകൾ തുറക്കുന്നില്ല. എന്നിരുന്നാലും, ഒരു കൗൺസിലറുടെ സങ്കുചിത മനോഭാവം പരിഗണിക്കാതെ, ദൈവത്തിനായുള്ള എന്റെ രചനകൾ ആഗോള പ്രേക്ഷകരിലേക്ക് എത്തിച്ചേരാൻ ദൈവം വാതിലുകൾ തുറന്നിരിക്കുന്നു. അടഞ്ഞ വാതിലുകൾ നിങ്ങളെയും തടയുകയില്ല. “ഞാൻ വാതിൽ ആകുന്നു” എന്ന് യേശു പറഞ്ഞു (യോഹന്നാൻ 10:9). അവൻ തുറക്കുന്ന വാതിലുകളിൽ പ്രവേശിച്ച് അവനെ അനുഗമിക്കാം.

ദൈവത്തിന്റെ ജ്ഞാനപൂർണ്ണ ഉദ്ദേശ്യങ്ങൾ
ചരിത്ര സംഭവങ്ങൾ നിറഞ്ഞതാണ് ഇന്ത്യ. നിങ്ങൾ പോകുന്നിടത്തെല്ലാം, ചരിത്രപ്രാധാന്യമുള്ള വ്യക്തികളെ ബഹുമാനിക്കുന്ന സ്മാരകങ്ങളോ, പ്രധാനപ്പെട്ട സംഭവങ്ങളുടെ സ്മാരകങ്ങളോ നിങ്ങൾ കാണുന്നു. എന്നാൽ ഇംഗ്ലണ്ടിലെ ഒരു ഹോട്ടലിൽ രസകരമായ ഒരു സന്ദേശം പ്രദർശിപ്പിച്ചിരിക്കുന്നു. ഈ ഹോട്ടലിന് പുറത്തുള്ള പഴക്കമുള്ള ഫലകത്തിൽ, “ഈ സ്ഥലത്ത് 1782 സെപ്തംബർ 5 ന് ഒന്നും സംഭവിച്ചില്ല” എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
ചിലപ്പോൾ നമ്മുടെ പ്രാർത്ഥനയിൽ ഒന്നും സംഭവിക്കുന്നില്ല എന്ന് നമുക്ക് തോന്നാറുണ്ട്. നമ്മൾ പ്രാർത്ഥിച്ചുകൊണ്ടേയിരിക്കുന്നു, നമ്മുടെ അപേക്ഷകൾ പിതാവിന്റെ അടുക്കൽ എത്തിക്കുന്നു — അവൻ ഇപ്പോൾ പ്രതികരിക്കുമെന്ന പ്രതീക്ഷയോടെ. സങ്കീർത്തനക്കാരനായ ദാവീദ് ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ നിരാശ പ്രകടിപ്പിച്ചു: “യഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്റെ മുഖത്തെ ഞാൻ കാണാതവണ്ണം മറെക്കും? ” (സങ്കീർത്തനം 13:1). അതേ ചിന്തകൾ നമുക്ക് എളുപ്പത്തിൽ പ്രതിധ്വനിപ്പിക്കാൻ കഴിയും: കർത്താവേ, അങ്ങ് പ്രതികരിക്കുന്നതിന് എത്രനാൾ?
എന്നിരുന്നാലും, നമ്മുടെ ദൈവം ജ്ഞാനത്തിൽ തികഞ്ഞവനാണ്. അവൻ തക്ക സമയത്ത് പ്രവർത്തിക്കുന്നവനുമാണ്. ദാവീദിന് ഇങ്ങനെ പറയാൻ കഴിഞ്ഞു, “ഞാനോ നിന്റെ കരുണയിൽ ആശ്രയിക്കുന്നു; എന്റെ ഹൃദയം നിന്റെ രക്ഷയിൽ ആനന്ദിക്കും” (സങ്കീ. 13:5). സഭാപ്രസംഗി 3:11 നമ്മെ ഓർമ്മിപ്പിക്കുന്നു: “അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വച്ചിരിക്കുന്നു.” ഭംഗിയായി എന്ന വാക്കിന്റെ അർത്ഥം “ഉചിതം” അല്ലെങ്കിൽ “ആനന്ദത്തിന്റെ ഉറവിടം” എന്നാണ്. നാം ആഗ്രഹിക്കുമ്പോൾ ദൈവം എല്ലായ്പ്പോഴും നമ്മുടെ പ്രാർത്ഥനകളോട് പ്രതികരിക്കണമെന്നില്ല, പക്ഷേ അവൻ എല്ലായ്പ്പോഴും തന്റെ ജ്ഞാനപ്രകാരമുള്ള ഉദ്ദേശ്യങ്ങൾ നിറവേറ്റുകയാണ് ചെയ്യുന്നത്. അവൻ ഉത്തരം നൽകുമ്പോൾ അത് ശരിയും നല്ലതും മനോഹരവുമായിരിക്കുമെന്ന് നമുക്ക് ആശ്വസിക്കാം.

പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കപ്പെട്ടു
ഞങ്ങളുടെ മാനേജർ കാരണം തന്റെ പ്രാർത്ഥനാ ജീവിതം മെച്ചപ്പെട്ടുവെന്ന് ഒരിക്കൽ ഒരു സഹപ്രവർത്തക എന്നോട് പറഞ്ഞു. ഞങ്ങളുടെ കർക്കശക്കാരനായ മാനേജർ അവളുമായി ചില ആത്മീയ ചിന്തകൾ പങ്കുവെച്ചതുമൂലം അവളുടെ പ്രാർത്ഥന മെച്ചപ്പെട്ടുവെന്ന് ചിന്തിച്ച് ഞാൻ ആശ്ചര്യപ്പെട്ടു. എന്നാൽ എനിക്ക് തെറ്റുപറ്റി. എന്റെ സഹപ്രവർത്തക തുടർന്നു വിശദീകരിച്ചു: “അദ്ദേഹം വരുന്നത് കാണുമ്പോഴെല്ലാം ഞാൻ പ്രാർത്ഥിക്കാൻ തുടങ്ങും.” അദ്ദേഹവുമായുള്ള ഓരോ സംഭാഷണത്തിനും മുമ്പായി അവൾ കൂടുതൽ പ്രാർത്ഥിച്ചതിനാൽ അവളുടെ പ്രാർത്ഥനാ സമയം മെച്ചപ്പെട്ടു. തന്റെ മാനേജരുമായുള്ള ബുദ്ധിമുട്ടുള്ള ഔദ്യോഗിക ഇടപെടലുകളിൽ തനിക്ക് ദൈവത്തിന്റെ സഹായം ആവശ്യമാണെന്ന് അവൾക്ക് അറിയാമായിരുന്നു, അതിനാലാണ് അവൾ കർത്താവിനെ കൂടുതൽ വിളിച്ചതും.
ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ പ്രാർത്ഥിക്കുന്ന എന്റെ സഹപ്രവർത്തകയുടെ സമ്പ്രദായം ഞാൻ അനുകരിച്ചു. ഇത് 1 തെസ്സലൊനീക്യരിൽ കാണുന്ന ഒരു വേദപുസ്തക ഉപദേശമാണ്. “ഇടവിടാതെ പ്രാർത്ഥിപ്പിൻ, എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ” (5:17-18) എന്ന് പൗലൊസ് ക്രിസ്തീയ വിശ്വാസികളെ ഓർമ്മിപ്പിക്കുന്നു. നാം എന്ത് പ്രശ്നം അഭിമുഖീകരിച്ചാലും പ്രാർത്ഥനയാണ് ഏറ്റവും നല്ല പരിഹാര മാർഗ്ഗം. അത് നമ്മെ ദൈവവുമായി ബന്ധിപ്പിക്കുന്നു; നമ്മുടെ മാനുഷിക താൽപര്യങ്ങളിൽ ആശ്രയിക്കുന്നതിനുപകരം നമ്മെ വഴിനടത്താൻ ദൈവാത്മാവിനെ ക്ഷണിക്കുകയും ചെയ്യുന്നു (ഗലാത്യർ 5:16). സംഘർഷങ്ങൾ നേരിടുമ്പോൾ പോലും “തമ്മിൽ സമാധാനമായിരിക്കുവാൻ” ഇത് നമ്മെ സഹായിക്കുന്നു (1 തെസ്സലൊനീക്യർ 5:13).
ദൈവം നമ്മെ സഹായിക്കുന്നതിനാൽ, നമുക്ക് അവനിൽ സന്തോഷിക്കാം, എല്ലാറ്റിനെയും കുറിച്ച് പ്രാർത്ഥിക്കാം, ഇടവിടാതെ നന്ദിയർപ്പിക്കാം. യേശുവിലുള്ള നമ്മുടെ സഹോദരീസഹോദരന്മാരുമായി കൂടുതൽ യോജിപ്പിൽ ജീവിക്കാൻ ആ കാര്യങ്ങൾ നമ്മെ സഹായിക്കും.